Wednesday 25 July 2012

കാത്തിരിപ്പ്


കാത്തിരിപ്പിന്റെ ദൈര്‍ഘ്യം ..
മൗനത്തിന്റെ നീണ്ട നിശബ്ദത..
ദീര്‍ഘ നിശ്വാസ്സത്തിന്റെ ഇടവേളകള്‍ ..
മരുന്നു കൂട്ടുകളുടെ രൂക്ഷ ഗന്ധം ..
എന്നിട്ടും , അവനെന്നെ തനിച്ചാക്കി പോയെന്ന്..!
മൗനത്തെ  കൂട്ടിനിരുത്തി  , ഒടുങ്ങാത്ത കാത്തിരിപ്പ് നല്‍കി .

Wednesday 18 July 2012

നീര്‍ച്ചാലുകള്‍ ...

മനസ്സിന്റെ ഇരുളടഞ്ഞ ഇടങ്ങളില്‍ നിന്നും 
കണ്ണീരിന്റെ അരുവികള്‍ പ്രവഹിക്കുന്നു.
അവ ,എണ്ണമറ്റ നീര്‍ച്ചാലുകള്‍ 
സൃഷ്ട്ടിക്കുന്നു.
വേദനയുടെ സാഗരത്തിലലയുന്ന 
കണ്ണുനീര്‍ കലങ്ങിക്കറുത്ത നീര്‍ച്ചാലുകള്‍.
ഹൃദയത്തില്‍ 
അവ്യക്ത നൊമ്പരങ്ങളുടെ 
നാഴികക്കല്ലുകള്‍ .
അവ നിശ്ചിത അകലങ്ങളില്‍ 
തപസ്സിരിക്കുന്നു.
അന്തമില്ലാത്ത ജീവിത ദു:ഖങ്ങളുടെ 
കരിനിഴല്‍ മൂടിയ 
മനസ്സിന്റെ 
ഇരണ്ട ഇടനിലങ്ങളില്‍ 
ഉറവെടുക്കുന്ന കണ്ണീര്‍ച്ചാലുകള്‍;
അവ, ഒരു പ്രവാഹമായി 
ഉയരുന്നു;
സകലതും വാരി വിഴുങ്ങുന്നു ;
ചുഴികളും മലരികളും സൃഷ്ട്ടിച്ച്  ,
ഒരു കണ്‍ ചിമ്മലില്‍ 
ഒതുക്കാന്‍ പറ്റാത്തത്ര വേഗതയില്‍ 
കറങ്ങിത്തിരിയുന്നു ....
വീണ്ടും,
ദു:ഖത്തിന്റെ ഈന്തപ്പനകള്‍ 
മനസ്സിന്റെ മരുഭൂവില്‍ 
ഗതി കിട്ടാതെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.
ആ തണല്‍ തരാത്ത 
ഈന്തപ്പനകള്‍ക്കപ്പുറം ,
നീര്‍ച്ചാലുകള്‍ മൃഗതൃഷ്ണകളായി 
മയങ്ങി വീഴുന്നു.
ചുറ്റുമിരമ്പുന്ന ജീവിത ദു:ഖത്തിന്റെ 
കൂര്‍ത്ത കത്തിമുനയില്‍ 
ഒരു ചെറുഹൃദയം
ചുവന്ന മംസക്കഷ്ണമായി കുരുങ്ങുമ്പോള്‍ ,
ചുവന്ന നേര്‍വരകളായി 
തിളങ്ങുന്ന സൂചികള്‍ 
അതില്‍ ചിത്രം വരക്കുമ്പോള്‍ 
അറിയാതെ ഏതോ നീര്‍ച്ചാലുകള്‍ 
മനസ്സില്‍ പതഞ്ഞുയരുന്നു.
നേരിയ അസ്വാസ്ഥ്യവും ,.
വളരെ നേര്‍ത്ത മാധുര്യവും പകര്‍ന്ന് 
ഉള്ളിലൊഴുകിയിറങ്ങിയ 
നീര്‍ച്ചാലുകള്‍ 
സമതല പ്രാപിതങ്ങളാകുന്നു- 
അറിയപ്പെടാത്ത ഊഷരഭൂമികളില്‍ തട്ടി 
ഉന്മേഷഭരിതങ്ങളാകുന്നു .
ആ കറുത്ത കണ്ണീര്‍ ചാലുകളില്‍ ,
എന്റെ അസ്ഥിത്വം 
വേര്‍തിരിക്കാനാവാത്ത ബിന്ദുവായി 
ലയിച്ചു ചേര്‍ന്നിരിക്കുന്നു.
വൈകാതെ,
തണല്‍ മരങ്ങളില്ലാത്ത 
ഒരു മരുഭൂമി ;
നീര്‍ച്ചാലുകള്‍ ,
ദൂരെ മൃഗ തൃഷ്ണകള്‍ 
വീണ്ടും,
ദു:ഖത്തിന്റെ വാല്മീകത്തിനുള്ളില്‍ 
ഞാനൊരു ചിതലായി 
നുഴഞ്ഞു കയറുന്നു.
ഈ  ചിതല്‍പ്പുറ്റിനുള്ളില്‍ ,
എന്റെ അസ്തിത്വത്തെ 
ഞാന്‍ എന്നെന്നേക്കുമായി 
ഉറക്കിക്കിടത്തുന്നു.